കൊൽക്കത്ത: സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രം ശ്രമിക്കുന്നെന്നാരോപിച്ച് രാത്രിസത്യാഗ്രഹമിരുന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ചിട്ടിതട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെത്തിയ സി.ബി.ഐ. സംഘത്തെ ഞായറാഴ്ച രാത്രി ബംഗാൾ പോലീസ് തടഞ്ഞതാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. 8.30-ന് തുടങ്ങിയ സത്യാഗ്രഹം രാത്രി വൈകിയും തുടർന്നു.
തൃണമൂൽ നേതാക്കൾ പ്രതികളായ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ടാണ് പോലീസ് കമ്മിഷണറെ ചോദ്യംചെയ്യാൻ ഞായറാഴ്ച വൈകീട്ടോടെ 40 അംഗ സി.ബി.ഐ. സംഘമെത്തിയത്. കമ്മിഷണറുടെ പാർക്ക് സ്ട്രീറ്റിലെ ഔദ്യോഗിക വസതിക്കു മുന്നിൽ കാവൽച്ചുമതലയുണ്ടായിരുന്ന പോലീസ് ഇവരെ തടഞ്ഞു. കമ്മിഷണറെ കാണണമെന്നു ശഠിച്ച സി.ബി.ഐ. ഉദ്യോഗസ്ഥരെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി ആദ്യം പാർക് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്കും പിന്നീട് ഷേക്സ്പിയർ സരണി പോലീസ് സ്റ്റേഷനിലേക്കും മാറ്റി.
ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തെന്ന് സി.ബി.ഐ. ആരോപിച്ചെങ്കിലും കസ്റ്റഡിയിൽ എടുത്തതേയുള്ളൂവെന്നാണ് പോലീസ് പറഞ്ഞത്. രാത്രി വൈകി ഇവരെ വിട്ടയച്ചു. അതിനിടെ സി.ജി.ഒ. കോംപ്ലക്സിലെ സി.ബി.ഐ. ഓഫീസും പോലീസ് വളഞ്ഞു.
വിവരമറിഞ്ഞയുടൻ സ്ഥലത്ത് കുതിച്ചെത്തിയ മമത സത്യാഗ്രഹം പ്രഖ്യാപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേന്ദ്രവുമായുള്ള ഏറ്റുമുട്ടലിൽ പുതിയ പോർമുഖം തുറന്ന മമതയ്ക്ക് രാഹുൽ ഗാന്ധിയുൾപ്പെടെ പ്രമുഖ പ്രതിപക്ഷ പാർട്ടി നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചു.
ഡി.ജി.പി. അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും കമ്മിഷണറുടെ വസതിയിലെത്തി. മെട്രോചാനലിലാണ് മുഖ്യമന്ത്രി സത്യാഗ്രഹമിരുന്നത്. കമ്മിഷണർ രാജീവ് കുമാറും തൃണമൂൽ നേതാക്കളും ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും നിർദേശപ്രകാരമാണ് സി.ബി.ഐ. എത്തിയതെന്നാണ് മമതയുടെ ആരോപണം. പ്രതിപക്ഷ ഐക്യം യാഥാർഥ്യമാക്കിയതിന്റെ പകയാണ് മോദിക്കെന്നും അവർ പറഞ്ഞു.ബംഗാൾ സർക്കാരിനെതിരേ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് സി.ബി.ഐ. വ്യക്തമാക്കി.
കേന്ദ്രസർക്കാരും കോടതിയെ സമീപിച്ചേക്കും. സംസ്ഥാനത്ത് സി.ബി.ഐ.ക്ക് പ്രവർത്തനാനുമതി നൽകുന്ന ‘ലെറ്റർ ഓഫ് ജനറൽ കൺസെന്റ്’ കഴിഞ്ഞ നവംബറിൽ മമതാ സർക്കാർ പിൻവലിച്ചിരുന്നു.2013-ലെ വിവാദ കേസുകളായ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകൾ അന്വേഷിച്ച പ്രത്യേകസംഘത്തിന്റെ തലവനായിരുന്നു രാജീവ്. 2014-ൽ കേസന്വേഷണം സുപ്രീംകോടതി സി.ബി.ഐ.യെ ഏൽപ്പിച്ചു.
കേസിലെ ചില രേഖകൾ കാണാതായതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യംചെയ്യാനുള്ള ശ്രമത്തിലായിരുന്നു സി.ബി.ഐ. രണ്ടുവർഷത്തിനിടെ പലതവണ ചോദ്യംചെയ്യലിനായി നോട്ടീസ് അയച്ചുവെന്നും എന്നാൽ, രാജീവ് ഹാജരായില്ലെന്നും സി.ബി.ഐ. ആരോപിക്കുന്നു.