ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്‍റെ വോട്ട് വേണമെന്നും വേണ്ടെന്നുമുള്ള ഇടതുമുന്നണിയിലെ തർക്കം തുടരുന്നതിനിടെ കെ.എം.മാണിക്ക് ക്ലീൻ സർട്ടിഫിക്കറ്റ് നൽകി മന്ത്രി എം.എം.മണി. ബാര്‍ കോഴക്കേസ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് സൃഷ്ടിച്ചതാണെന്നും കേസിൽ കെ.എം.മാണിയുടെ പങ്ക് ചെറുതാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസിന്‍റെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും മണി വ്യക്തമാക്കി.

കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഒരുപോലെയല്ലെന്നു പറഞ്ഞ മണി ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുള്ളത് കോണ്‍ഗ്രസാണെന്നും നേമത്ത് ഒ.രാജഗോപാല്‍ ജയിച്ചത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കൂട്ടിച്ചേർത്തു. ആർഎസ്എസ് ഒഴികെ ആരുടെ വോട്ടും ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. കേരള കോൺഗ്രസിനും എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. എന്നാൽ മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ ഇതിനെ തള്ളി രംഗത്തെത്തിയിരുന്നു.
കെ.എം.മാണി അഴിമതിക്കാരനാണെന്ന നിലപാടിൽ മാറ്റമില്ലെന്നും മാണിയുടെ വോട്ട് വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവർത്തിച്ച് വ്യക്തമാക്കുകയായിരുന്നു. ഇരുപാർട്ടികളും തമ്മിൽ ഇതു സംബന്ധിച്ച് തർക്കം തുടരുന്നതിനിടെയാണ് കോടിയേരിയെ പിന്തുണച്ച് സിപിഎം മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
