തിരുവനന്തപുരം: ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം. കേരളത്തിന്റെ വിയോജിപ്പിനെത്തുടർന്ന് ഒരിക്കൽ മന്ദഗതിയിലായ നിരോധനനീക്കം, അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും സജീവമായി.
സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്യുന്നുവെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകം, ഗോരക്ഷാപ്രവർത്തനം ആരോപിച്ച് കൊല്ലം പുത്തൂരിൽ സൈനികന്റെ വീടാക്രമിച്ച സംഭവം, ആർ.എസ്.എസ്.-സി.പി.എം. അക്രമം ലക്ഷ്യമിട്ട് ചവറയിൽ സി.പി.എം. കൊടിമരത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബി.ജെ.പി. കൊടികെട്ടിയ സംഭവം എന്നിവ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതതീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കാനും രഹസ്യവിവരങ്ങൾ പങ്കുവെക്കാനും കേരളത്തിൽ തുടങ്ങിയ ഇരുന്നൂറിലേറെ വാട്‌സാപ്പ് ഗ്രൂപ്പുകളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞദിവസത്തെ അവലോകന ഓഡിയോ കോൺഫറൻസിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽനിന്ന് വിശദവിവരങ്ങൾ തേടി. കേരളാപോലീസ് ഇന്റലിജൻസും കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയുടെ കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ഐ.ബി. റാണിയും റിപ്പോർട്ട് നൽകി. ഇതടിസ്ഥാനമാക്കിയാണ് കേന്ദ്രനീക്കം. കേരളാപോലീസിൽ രഹസ്യമായി പ്രവർത്തിക്കുന്ന ‘പച്ചവെളിച്ചം’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിനെക്കുറിച്ചും അതിൽ പരാമർശിക്കുന്നു.
